Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു ഗോദയിലെ അന്തിമ ചിത്രം തെളിഞ്ഞു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്ന് 95 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രികകൾ പിൻവലിച്ചത്. റിബലുകളും അപരൻമാരും അടക്കമുള്ളവർ പത്രിക പിൻവലിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 13 സ്ഥാനാർഥികളാണ് ഉള്ളത്. ഇവിടെ 17 സ്ഥാനാർഥികളാണ് നേരത്തെയുണ്ടായിരുന്നത്. തിരുവനന്തപുരത്തും പേരാവൂരിലും മഞ്ചേശ്വരത്തും 11 വീതം സ്ഥാനാർഥികളുണ്ട്.
1254 പേരാണ് പത്രിക സമർപ്പിച്ചത്. ബുധനാഴ്ച സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ 985 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. 95 പേർ പത്രിക പിൻവലിച്ചതോടെ സ്ഥാനാർഥികളുടെ എണ്ണം 890 ആയി. 2021ലെ തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളാണ് മത്സരിച്ചത്.
Kerala
തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി. മന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് വോട്ട് അഭ്യർഥിച്ചെന്നാണ് പരാതി.
സംസ്ഥാന സര്‍ക്കാരിന്റെ ചിഹ്നം പതിച്ച മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍പാഡിൽ ജനങ്ങളുടെ പിന്തുണയും സഹകരണവും വീണ്ടും അഭ്യർഥിച്ചു കൊണ്ട് ശിവൻകുട്ടി വീടുകളിൽ കത്ത് വിതരണം ചെയ്തെന്നാണ് ബിജെപിയുടെ പരാതി.
ഇതുസംബന്ധിച്ചുള്ള പരാതി ബിജെപിയുടെ നേമം മണ്ഡലത്തിലെ ലീഗൽ ഇൻ ചാർജാണ് മണ്ഡലം വരണാധികാരിക്ക് പരാതി നൽകിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: എലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി എ.കെ. ശശീന്ദ്രന് ക്ലോക്ക് ചിഹ്നം ഇല്ല. കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ് അനുവദിച്ചത്. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി. കെ. ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിക്കുകയും ചെയ്തു.
ക്ലോക്ക് ചിഹ്നം അനുവദിക്കണമെന്ന എ. കെ. ശശീന്ദ്രന്റെ ആവശ്യം അംഗീകരിച്ചില്ല. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എ. കെ. ശശീന്ദ്രൻ മത്സരിച്ചത്.
എന്‍സിപിയിലെ അജിത് പവാര്‍ വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി ക്ലോക്ക് ചിഹ്നം അനുവദിച്ചതാണ് എലത്തൂരില്‍ വിചിത്രമായ സാഹചര്യം സൃഷ്ടിച്ചത്. പി.കെ. ശശീന്ദ്രനെ അജിത് പവാര്‍ പക്ഷം രംഗത്തിറക്കിയതോടെയാണ് ക്ലോക്ക് ചിഹ്നം ലഭിച്ചത്.
Kerala
മലപ്പുറം: തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി. യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കുമാണ് ബാവ സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്തത്.
തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.എസ്. ജോയിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് സമ്മാനം. റിട്ടേൺ ടിക്കറ്റും 15 ദിവസം താമസിക്കാനുള്ള സൗകര്യവും ഒരുക്കും. ബൂത്തിൽ വോട്ട് വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ലീഡ് ചെയ്യുന്ന പഞ്ചായത്തിനും ഇതുബാധകമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ചെലവും അദ്ദേഹം സ്വന്തം നിലക്ക് വഹിക്കാമെന്നും ഇത് സ്ഥാനാർഥിയുടേയോ പാർട്ടിയുടേയോ പ്രഖ്യാപനമല്ലെന്നും താനാണ് പ്രഖ്യാപനം നടത്തുന്നതെന്നും ബാവ ഹാജി കൂട്ടിച്ചേർത്തു.
കെ.ടി. ജലീൽ ആണ് തവനൂരിൽ സിപിഎം സ്ഥാനാർഥി.
Kerala
കോട്ടയം: പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയം ജില്ലയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ പ്രചരണാര്‍ഥം എത്തിയ മുഖ്യമന്ത്രി കാഞ്ഞിരപ്പള്ളി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസായ യെച്ചൂരി ഭവനില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
യുഡിഎഫിനു വസ്തുതകള്‍ വച്ചു എല്‍ഡിഎഫിനെ എതിര്‍ക്കാനാകുന്നില്ല. ജനങ്ങളിലാണ് എല്‍ഡിഎഫിനു വിശ്വാസം. മുണ്ടക്കൈ ചൂരല്‍ മല പുനരധിവാസം ഏകപക്ഷീയമായ തീരുമാനമല്ല. രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം കേരളത്തിനെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയാണ്. കേന്ദ്രം പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുമ്പോള്‍ കേരളം അവയെ സംരക്ഷിക്കുകയും ലാഭത്തിലാക്കുകയാണ് ചെയ്തത്. റബര്‍ കൃഷി മേഖലയില്‍ കര്‍ഷകര്‍ നേരിട്ട പ്രതിസന്ധികള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച നയങ്ങളെത്തുടര്‍ന്നാണ്.
ആ നയം തന്നെ ബിജെപി സര്‍ക്കാരും തുടര്‍ന്നു. എന്നാല്‍ റബര്‍ കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് കേരളത്തിന്റേത്. റബറിന് താങ്ങുവില നല്‍കുന്നത് കേരളം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയോരമേഖലയിലെ മനുഷ്യ-വന്യ ജീവി സംഘര്‍ഷം ജനങ്ങളുടെ ജീവനെയും ജീവിതത്തെയും നേരിട്ടു ബാധിക്കുന്ന പ്രശ്നമായി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. പക്ഷേ, സംസ്ഥാനത്തിന് ഒറ്റയ്ക്കു നിയമങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കില്ല.
കാട്ടുജീവിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് കേരളമാണ്. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാര തുക 10 ലക്ഷത്തില്‍ നിന്ന് 14 ലക്ഷമായി സംസ്ഥാനം ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈകുന്നേരം നാലിന് ചങ്ങനാശേരിയിലാണ് രണ്ടാമത്തെ പൊതുസമ്മേളനം. അഞ്ചിനു ഏറ്റുമാനൂര്‍ കോവില്‍പാടം മൈതാനത്തും ആറിന് പാലാ കൊട്ടാരമറ്റം ബസ്റ്റാന്‍ഡിലും ചേരുന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കും.
Kerala
പത്തനംതിട്ട: ഇടതു സർക്കാരിന്റെയും ആറന്മുള മണ്ഡലത്തിന്റെയും വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വീണാ ജോർജ്, ആറന്മുളയ്ക്കു പുതുയുഗം ലക്ഷ്യമെന്ന് അബിൻ വർക്കി. പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച ജനമനസ് സ്ഥാനാർഥി സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ജനോപകാരപ്രദമായ പദ്ധതികളാണ് ആറന്മുളയിലേക്ക് ലക്ഷ്യമിടുന്നതെന്ന് എൻഡിഎ സ്ഥാനാർഥിയുടെ പ്രതിനിധിയായി എത്തിയ കെ. ഹരിദാസ് പറഞ്ഞു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ആറന്മുള മണ്ഡലത്തിലുണ്ടായ മാറ്റങ്ങളാണ് വീണാ ജോർജ് ഉയർത്തിക്കാട്ടിയത്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ തുടങ്ങി അടിസ്ഥാന സൗകര്യരംഗത്ത് വൻ മാറ്റങ്ങളുണ്ടായി. നിയോജക മണ്ഡലത്തിലെ എല്ലാ ആശുപത്രികളുടെയും മുഖച്ഛായയിൽ മാറ്റമുണ്ടായി. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പുതിയ കെട്ടിടങ്ങൾ നിർമിച്ചു.
ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് ഉൾപ്പെടെ സ്പെഷലൈസ്ഡ് വിഭാഗങ്ങൾ നിലവിൽ വന്നു. സാധാരണക്കാർക്ക് അപ്രാപ്യമായ ചികിത്സാ സംവിധാനങ്ങളെല്ലാം ഇന്ന് കൈയെത്തും ദൂരത്തായി. കോന്നി മെഡിക്കൽ കോളജ്, ജില്ലയിൽ നാല് നഴ്സിംഗ് കോളജുകൾ ഇവയെല്ലാം ഇക്കാലയളവിലെ നേട്ടങ്ങളാണെന്ന് വീണാ ജോർജ് പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ മോഡറേറ്ററായിരുന്നു.
ജില്ലാ സ്റ്റേഡിയത്തിനു പാര വച്ചവർ
ജില്ലാ സ്റ്റേഡിയം പുനർ നിർമിക്കാനുള്ള പദ്ധതിക്ക് തുരങ്കം വച്ചവരാണ് യുഡിഎഫുകാരെന്ന് വീണാ ജോർജ് ആരോപിച്ചു. സ്റ്റേഡിയത്തിനുവേണ്ടി 2016 മുതൽ 19 വരെയുള്ള കാലയളവിൽ നടത്തിയ നീക്കങ്ങൾക്ക് അന്നത്തെ യുഡിഎഫ് നഗരസഭാ കൗൺസിൽ പിന്തുണച്ചില്ല. ഇതിനുവേണ്ടി സമരം വരെ ചെയ്യേണ്ടിവന്നു. സ്റ്റേഡിയത്തിന് അനുവദിച്ച ഫണ്ട് തന്നെ നഷ്ടമാകുമെന്ന ഘട്ടത്തിലെത്തി. പിന്നീട് എൽഡിഎഫ് നഗരസഭയിൽ അധികാരത്തിലെത്തിയതോടെയാണ് സ്റ്റേഡിയം നിർമിക്കാനായത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം ഉയരുന്നതോടെ പത്തനംതിട്ട സാമൂഹിക, സാന്പത്തിക വ്യവസ്ഥയിൽ തന്നെ മാറ്റമുണ്ടാകും.
സ്റ്റേഡിയത്തോടു ചേർന്ന് പലതവണ ശിലാസ്ഥാപനം നടത്തിയ ഇൻഡോർ സ്റ്റേഡിയം എവിടെയെന്ന് യുഡിഎഫുകാർ മറുപടി പറയണം. നിർമാണം തുടങ്ങാൻ അനുമതി ആയ ഘട്ടത്തിലും ജില്ലാ സ്റ്റേഡിയത്തിനെതിരേ പലയിടത്തു നിന്നും നീക്കങ്ങൾ നടത്തിയിരുന്നു. ഇതിനെയെല്ലാം പ്രതിരോധിച്ചാണ് മുന്നോട്ടു നീങ്ങിയത്. ആദ്യഘട്ടമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്തത്. അടുത്ത ഘട്ടം മൂന്നുമാസത്തിനകം പൂർത്തിയാകും.
അബാൻ മേൽപാലത്തിന്റെ നിർമാണത്തിലുണ്ടായത് സ്വാഭാവിക കാലതാമസമാണ്. നിയമക്കുരുക്കുകൾ അഴിച്ചശേഷമേ മുന്നോട്ടു നീങ്ങാനാകൂ. കോഴഞ്ചേരി പാലം നിർമാണം വൈകിയതും ഇക്കാരണത്താലാണ്. ആറന്മുളയുടെ സാംസ്കാരിക പൈതൃകം നിലനിർത്താനുള്ള പദ്ധതികൾ ഉണ്ടാകുമെന്നും വീണാ ജോർജ് പറഞ്ഞു.
സിസ്റ്റം വർക്കാക്കുമെന്ന് അബിൻ വർക്കി
തനിക്ക് അവസരം നൽകിയാൽ വർക്കാകാത്ത സിസ്റ്റം വർക്ക് ചെയ്യിപ്പിക്കാമെന്ന് യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി കോടിയാട്ട് പറഞ്ഞു. പത്തനംതിട്ടയിൽ അവകാശപ്പെടുന്ന വികസന പദ്ധതികൾ പലതും യുഡിഎഫ് കാലത്ത് അനുവദിച്ചതും തുടങ്ങിവച്ചതുമാണ്. ഇഴഞ്ഞുനീങ്ങുന്ന അബാൻ മേൽപാലം നിർമാണം പത്തനംതിട്ടയുടെ വ്യാപാര മേഖലയെയും ഗതാഗത സംവിധാനങ്ങളെയും സാരമായി ബാധിച്ചു. കോഴഞ്ചേരിയിൽ പാലമാണോ അപ്രോച്ച് റോഡാണോ ഉദ്ഘാടനം ചെയ്തതെന്നു മന്ത്രി വ്യക്തമാക്കണം. പൂർത്തിയാകാത്ത കെട്ടിടങ്ങളും സ്റ്റേഡിയങ്ങളുമാണ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഉദ്ഘാടനം ചെയ്തത്.
കോന്നി സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തുന്നവർ ഇൻഷ്വർ ചെയ്യണമെന്ന് നോട്ടീസ് പുറപ്പെടുവിച്ചത് അവിടെ ജോലി ചെയ്യുന്ന ഡോക്ടറാണ്. കൊട്ടിഘോഷിച്ച മെഡിക്കൽ കോളജിലേക്ക് ഒരാളെയെങ്കിലും പത്തനംതിട്ടയിലെ ഏതെങ്കിലും ആശുപത്രിയിൽ നിന്ന് ഇന്നേവരെ റഫർ ചെയ്തിട്ടുണ്ടോയെന്ന് അബിൻ വർക്കി ആരാഞ്ഞു.
വാഗ്ദാനങ്ങൾ പാലിക്കുന്നില്ല
ഇടതു, വലതു മുന്നണികൾ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ പ്രതിനിധി കെ.ഹരിദാസ് പറഞ്ഞു. ആറൻമുള പൈതൃക ഗ്രാമം അവഗണന നേരിടുന്നു. ശബരിമല സ്വർണക്കൊള്ള പോലെയുള്ള വൻഅഴിമതികളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതെന്നും പറഞ്ഞു. ആറന്മുളയിലടക്കമുള്ള കാർഷിക മേഖലയുടെ പുരോഗതിക്ക് രണ്ട് മുന്നണികളും ഒന്നും ചെയ്യുന്നില്ല. ഏക്കർ കണക്കിനു പാടശേഖരങ്ങളാണ് തരിശുകിടക്കുന്നത്. കേന്ദ്ര സഹായത്തോടെയുള്ള ജനക്ഷേമ പദ്ധതികൾ ഏറ്റെടുക്കാൻ ശ്രദ്ധിക്കുന്നില്ലെന്നും ആറന്മുളയ്ക്ക് ഒരു മാറ്റമാണ് എൻഡിഎ ലക്ഷ്യമിടുന്നതെന്നും ഹരിദാസ് പറഞ്ഞു.
വിദേശ സർവകലാശാലകളുമായി കൈകോർക്കണം
വിദേശ സർവകലാശാലകളുമായി കൈകോർത്ത് നമ്മുടെ കുട്ടികൾക്ക് പത്തനംതിട്ടയിൽ തന്നെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളുണ്ടാകണമെന്ന് അബിൻ വർക്കി പറഞ്ഞു. കുട്ടികൾ ഉന്നത വിദ്യാഭ്യാസം തേടി മറ്റിടങ്ങളിലേക്ക് പോകുന്നത് തടയണമെങ്കിൽ നാട്ടിൽതന്നെ നല്ല സ്ഥാപനങ്ങളുയരണം. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നഴ്സിംഗ് കോളജുകൾ സ്ഥാപിച്ചിട്ടു കാര്യമില്ലെന്ന് അബിൻ വർക്കി പറഞ്ഞു.വയോജന ക്ഷേമത്തിനു യുഡിഎഫ് മുൻഗണന നൽകും. ഒറ്റപ്പെട്ടു കഴിയുന്ന ധാരാളം മാതാപിതാക്കളും വയോധികരും ഉള്ള നാടാണിത്. അവരെ ചേർത്തു പിടിക്കും. ജില്ലാ ആസ്ഥാനത്തെ ജനപ്രതിനിധിയുടെ ഓഫീസിന് വയോധികരെ അച്ഛനമ്മമാരെ പോലെ ചേർത്തുപിടിച്ച് മുന്നോട്ടു പോകാനാകണം.
ശബരിമല സ്വർണക്കൊള്ളയിൽ എന്താണ് നടപടി
ശബരിമല സ്വർണക്കൊള്ളയിൽ പങ്കാളിത്തമുള്ളവർക്കെതിരേ എന്തു നടപടിയെന്ന ചോദ്യവുമായി യുഡിഎഫും എൻഡിഎയും രംഗത്തെത്തി. അഴിമതിക്കു കൂട്ടുനിൽക്കുന്നവരാണ് യുഡിഎഫും എൽഡിഎഫുമെന്ന് കെ. ഹരിദാസ് ആരോപിച്ചു.ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട സിപിഎം നേതാക്കൾക്കെതിരേ എന്തു നടപടിയാണുണ്ടായതെന്ന് അബിൻ വർക്കി ആരാഞ്ഞു. സിപിഎം ഇവർക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നായിരുന്നു വീണാ ജോർജിന്റെ മറുപടി.
Kerala
ആലപ്പുഴ: സിപിഎം പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ അണയാൻ പോകുന്ന തീ ആണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും സജി ചെറിയാൻ പറഞ്ഞു.
പാർട്ടിക്കെതിരെ ആര് വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ പാർട്ടിക്ക് ഒരു പ്രത്യേകത ഉണ്ട്. പാർട്ടിക്ക് നേരെ ആര് ഉയർന്നു വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ല. കൂടുതൽ മറുപടി പറയാനില്ല.
പുകഞ്ഞകൊള്ളി പുറത്താണ്. അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടിയായിരിക്കും അമ്പലപ്പുഴയിലെ ഫലമെന്നും സജി ചെറിയാൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നേമത്തും അരുവിക്കരയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍.
നേമത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാമെന്നും പകരം അരുവിക്കരയില്‍ സഹായിക്കണമെന്നുമാണ് വി.എസ്. ശിവകുമാര്‍ ബിജെപിയുമായുണ്ടാക്കിയ ഡീല്‍. നേരത്തെ തിരുവനന്തപുരവും നേമവും തമ്മിലായിരുന്നു ഡീല്‍. തിരുവനന്തപുരം സിഎംപിക്ക് പോയതോടെ അരുവിക്കരയിലേക്ക് മാറി. ഇതേ ഡീല്‍ വട്ടിയൂര്‍ക്കാവിലുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ പാര്‍ട്ടി നേതൃത്വം പുകരുന്നതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിടുകയാണ്. തനിയ്ക്ക് നേമം സീറ്റ് നിഷേധിക്കാന്‍ കാരണമായി ഒരു പ്രമുഖ നേതാവ് ചൂണ്ടിക്കാട്ടിയത് മിശ്ര വിവാഹതിരായ തന്റ ഭാര്യ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനാല്‍ താന്‍ മത്സരിച്ചാല്‍ ഹിന്ദു- മുസ്ലിം വോട്ടുകള്‍ നഷ്ടമാകുമെന്ന കാരണമാണ്.
വാമനപുരത്ത് പാലോട് രവിയെ തഴഞ്ഞത് എസ്ഡിപിഐ നിര്‍ദേശിച്ച ജില്ലാ പഞ്ചായത്ത് അംഗത്തെ സ്ഥാനാര്‍ഥിയാക്കാനാണ്. അമ്പലപ്പുഴയില്‍ പോലീസിന്റെ ക്രൂരമര്‍ദനമേറ്റ എം.പി. പ്രവീണിനു സീറ്റ് നല്‍കാതെ വാ പോയ കോടാലിയായ ജി. സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ജി. സുധാകരന് ഭാവിയില്‍ മറ്റൊരു പി.സി. ജോര്‍ജ് ആയി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ഒറ്റപ്പാലത്ത് പി.കെ. ശശിക്ക് സീറ്റ് നല്കാമെങ്കില് എന്തുകൊണ്ട് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കുന്നില്ല. ഇരുവരും തമ്മില്‍ പീഡനത്തിന്റെ തീവ്രതയില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും നുസൂർ ആരോപിച്ചു.
National
ന്യൂഡൽഹി: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലേക്ക്. മാർച്ച് 25ന് കോഴിക്കോട്ട് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. മുതിർന്ന നേതാക്കൾ എല്ലാം കേരളത്തിലെ പ്രചാരണത്തിനെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് രാഹുൽ നേരത്തെ പറഞ്ഞിരുന്നു. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയാറാണ്. അവരെ കേൾക്കുന്ന, മനസിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
യുഡിഎഫിന്റെ ഓരോ സ്ഥാനാർഥികളും ജനങ്ങളുടെ അഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ തന്റെ കുടുംബം ആണ്. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും യുവാക്കളുടെയും ടീം ആണ് യുഡിഎഫ്.
യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വേഗതയിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടീം യുഡിഎഫ് എന്നത് അക്ഷരാർഥത്തില്‍ അടിവരയിടുന്നതായിരുന്നു യുഡിഎഫിലെ സീറ്റ് വിഭജനമെന്നും സതീശൻ പറഞ്ഞു.
കേരള കോണ്‍ഗ്രസ് താല്‍ക്കാലികമായിട്ടാണെങ്കിലും ചില വിട്ടുവീഴ്ചകള്‍ ചെയ്തു. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് യുഡിഎഫ് മുന്നോട്ട് പോയത്. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തു വരാന്‍ മൂന്നു ദിവസം എടുത്തെന്നതാണ് വാര്‍ത്ത. പണ്ടൊക്കെ എത്ര ദിവസമാണ് എടുത്തിരുന്നതെന്നും സതീശൻ ചോദിച്ചു.
സിപിഎം തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ഇരുന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നതു പോലെയല്ല കോണ്‍ഗ്രസിന്റെ നടപടിക്രമം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തിയ നേതാക്കള്‍ ഡല്‍ഹിയില്‍ മധുസൂദന്‍മിസ്ത്രി ചെയര്‍മാനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് മുന്നില്‍ സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കണം. അതിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലാകാര്‍ജുര്‍ ഖാര്‍ഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റിയാണ് തീരുമാനം എടുക്കുന്നത്.
ആദ്യ ദിവസം തന്നെ 50 സ്ഥാനാർഥികളെ പ്രഖ്യാപിക്കാന്‍ തയാറായിരുന്നെങ്കിലും മധുസൂദന്‍മിസ്ത്രിയ്ക്ക് ഡല്‍ഹിയില്‍ എത്താനായില്ല. ആരോഗ്യപ്രശ്നമായിരുന്നു കാരണമെന്ന് എല്ലാ മാധ്യമങ്ങള്‍ക്കും അറിയാമായിരുന്നു. പിന്നീടുള്ള 48 മണിക്കൂറിനുള്ളില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ചു.
ചില ചാനലുകള്‍ കഴിഞ്ഞ കുറെ ദിവസമായി ഇല്ലാത്ത വാര്‍ത്തകളുണ്ടാക്കി കോണ്‍ഗ്രസിനെ ആക്രമിക്കുകയാണ്. ഒരു ചാനല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാല്പതോളം വ്യാജ വാര്‍ത്തകളാണ് കോണ്‍ഗ്രസിനെതിരെ ഉണ്ടാക്കിയത്. അന്തരീക്ഷത്തില്‍ നിന്നും ഇല്ലാത്ത വാര്‍ത്തയുണ്ടാക്കി. നുണ ബോംബുകള്‍ക്ക് രണ്ട് മണിക്കൂറത്തെ ആയുസ് പോലും ഉണ്ടായില്ല.
തന്റെ ഔചിത്യം കൊണ്ട് ആ ചാനലിന്റെ പേര് പറയുന്നില്ല. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന വാര്‍ത്ത ആദ്യം ചില ചാനലുകള്‍ നല്കി. പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു. അപ്പോഴും ഞങ്ങള്‍ തീരുമാനം എടുത്തിട്ടില്ല. രാത്രിയായപ്പോള്‍ മത്സരിക്കില്ലെന്ന് വാര്‍ത്ത നല്കി. അപ്പോഴും അതുസംബന്ധിച്ച് കോണ്‍ഗ്രസ് തീരുമാനം എടുത്തിട്ടില്ല.
കോണ്‍ഗ്രസില്‍ കുഴപ്പമാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് നിങ്ങള്‍ വാര്‍ത്ത നല്‍കിയത്. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്നും ഹൈക്കമാന്‍ഡ് കീഴടങ്ങിയെന്നും സുധാകരനെ സ്ഥാനാർഥിയാക്കിയാല്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജവയ്ക്കുമെന്ന് വി.ഡി സതീശന് പറഞ്ഞെന്നും ഇന്നലെ രാവിലെ വീണ്ടും വാര്‍ത്ത നല്കി.
ഞാന്‍ നേതൃസ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത നിങ്ങള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്? എന്തൊരു മര്യാദകേടാണ് ചെയ്തത്? വിശ്വാസ്യതയുള്ള മുഖ്യധാര ചാനലുകളും ഈ വാര്‍ത്ത ഏറ്റെടുത്തു. കഴിഞ്ഞ 48 മണിക്കൂര്‍ ആ നേതാക്കളെ നിങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിച്ചു. നിങ്ങള്‍ കോണ്‍ഗ്രസിനോട് ഇത്രയും ക്രൂരത കാട്ടരുത്.
എകെജി സെന്ററില്‍ നിന്നും പണം പറ്റുന്ന ചില ചാനലുകള്‍ക്കൊപ്പം മുഖ്യധാരാ മാധ്യമങ്ങള്‍ ചേരരുത്. എകെജി സെന്ററില്‍ നിന്നും പണം പറ്റുന്ന ചാനലുകള്‍ എനിക്കെതിരെ പറഞ്ഞാല്‍ കുഴപ്പമില്ല. അതിനെ നേരിടാനുള്ള കരുത്ത് എനിക്കുണ്ട്. പക്ഷെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഇല്ലാത്ത വാര്‍ത്തകള്‍ നല്കി അധിക്ഷേപിക്കാമെന്നു കരുതേണ്ട. ഈ വര്‍ത്തകള്‍ കൊണ്ടൊന്നും ഞങ്ങള്‍ തോല്‍ക്കില്ല.
നൂറില്‍ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ച് വരും. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വികാരം ഉള്‍ക്കൊണ്ട് ടീം യുഡിഎഫ്അധികാരത്തില്‍ എത്തും. ചാനല്‍ വാര്‍ത്തകള്‍ക്കും അപ്പുറത്ത് ജനഹൃദയങ്ങളില്‍ യുഡിഎഫുണ്ട്. ഈ സര്‍ക്കാരിനെ താഴെ ഇറക്കണമെന്ന ആഗ്രഹം ജനങ്ങള്‍ക്കുണ്ട്. യുഡിഎഫ് തിരിച്ച് വരിക തന്നെ ചെയ്യും. ഒരു നുണ ബോംബുകള്‍ക്കും കോണ്‍ഗ്രസിനെയോ യുഡിഎഫിനെയോ തകര്‍ക്കാനാകില്ല.
എംപിമാര്‍ മത്സരിക്കണമോ വേണ്ടയോ എന്ന് എല്ലാ കാലത്തും തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. ആസാമിലെയും പോണ്ടിച്ചേരിയിലേയും തമിഴ്നാട്ടിലെയും സിഇസി നടക്കുന്ന സമയത്താണ് കേരളത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയത്. പോയ എല്ലാ സമയത്തും കേരളത്തിലെ നേതാക്കളുമായി ചര്‍ച്ചയില്‍ ആയിരുന്നില്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും മര്യാദ ഇല്ലായ്മയുടെ മാക്സിമമാണ് ചാനലുകള്‍ ചെയ്തത്.
നിങ്ങള്‍ നല്കിയ വാര്‍ത്തകള്‍ നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്ക്. നിങ്ങള്‍ക്കെങ്കിലും നാണം വരട്ടെ. കെ. സുധാകരന് മാധ്യമങ്ങളോട് എന്തെങ്കിലും പറഞ്ഞോ? പാര്‍ട്ടിയേക്കാള്‍ വലുതല്ല ഞാനെന്ന ഒറ്റ വാചകം മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ നിങ്ങള്‍ അധിക്ഷേപിച്ചത്. കൊച്ചയിലെ കാര്യത്തില്‍ കെ.സി. വേണുഗോപാലും സതീശനും തമ്മില്‍ വഴക്ക്, സതീശന് ഇറങ്ങിപ്പോയി എന്നു പോലും വാര്‍ത്ത നല്കി. ഞങ്ങള്‍ തമ്മില്‍ വഴക്ക് നടന്നെന്ന വാര്‍ത്ത നല്‍കിയവരെ ഓര്‍ത്ത് ഞങ്ങള്‍ ഒന്നിച്ചിരുന്ന് ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സീറ്റ് ഞങ്ങള്‍ ഒന്നിച്ചാണ് തീരുമാനിച്ചത്.
സ്ഥാനാർഥിത്വം വൈകിയെന്ന വാക്ക് ഇനി ഉപയോഗിക്കരുത്. വാര്‍ത്ത നിങ്ങള്‍ ഉണ്ടാക്കിയതാണ്. അല്ലാതെ ഒരു നേതാക്കളും ഒന്നും പ്രതികരിച്ചില്ല. സീറ്റിന് അര്‍ഹതയുള്ള ഒന്നിലധികം പേരുണ്ട്. ചരിത്രം നോക്കിയാല്‍ അത് തന്നെ എത്രയോ കുറവാണ്. 2001 ല്‍ ഡല്‍ഹിയില്‍ നിന്നും തീരുമാനിച്ച മൂന്ന് സ്ഥാനാര്‍ഥികളെയാണ് മാറ്റിയത്. അതൊക്കെ ഇപ്പോള്‍ സിപിഎമ്മിലാണ് സംഭവിച്ചത്.
ഒരാളെ ഒരു സീറ്റില്‍ സ്ഥാനാർഥിയാക്കിയിട്ട് അയാള്‍ ഇറങ്ങില്ലെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് അതൊന്നും വലിയ വാര്‍ത്തയല്ല. എന്നിട്ട് അയാള്‍ക്ക് വേറെ സീറ്റ് നല്കി. ആ പ്രശ്നമൊന്നും ഞങ്ങള്‍ക്കുണ്ടായില്ല. വിമതരൊക്കെ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. അതൊക്കെ വൈകാരികമായ തീരുമാനങ്ങളാണ്. അതൊക്കെ നേരില്‍ കണ്ടോ ഫോണില്‍ വിളിച്ചോ തീര്‍ക്കാവുന്നതേയുള്ളൂ.
സാമൂഹികഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിളെ തീരുമാനിച്ച പാര്‍ട്ടിയില്‍ എന്ത് അനിശ്ചിതത്വം ഉണ്ടായെന്നാണ് പറയുന്നത്. മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.
എല്‍ഡിഎഫിന്റെ തിരുവനന്തപുരം സെന്‍ട്രലില്‍ ആരാണ് സ്ഥാനാര്‍ഥി? അതൊക്കെ ഇടയ്ക്ക് വാര്‍ത്തയാക്കണം. ബിജെപിയുടെ എല്ലാ സ്ഥാനാര്‍ഥികളും വന്നോ? അതൊക്കെ സംബന്ധിച്ച വാര്‍ത്തകള്‍ കൊടുക്കുന്നത് വളരെ കുറവാണ്. ഇങ്ങോട്ട് മാത്രമാണ് ഫോക്കസെന്നും സതീശൻ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ബിജെപിയുടെ മൂന്നാംഘട്ട പട്ടിക വന്നപ്പോൾ തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാർഥികൾ. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആർജെപി വിട്ടു വന്ന വി. സുരേന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കുമെന്ന് പ്രതീക്ഷതെങ്കിലും തങ്ങളുടെ മുതിർന്ന നേതാവും സിറ്റി ജില്ലാ പ്രസിഡന്റുമായ കരമന ജയനെയാണ് ബിജെപി അങ്കത്തിനിറങ്ങിയത്.
എന്നാൽ സംവരണ മണ്ഡലമായ ചിറയിൻകീഴിലെ ബിജെപി സ്ഥാനാർഥിത്വം കൂടുതൽ അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞതവണത്തെ കോൺഗ്രസ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹിയുമായ ബി.എസ്. അനൂപിനെയാണ് ബിജെപി ഇവിടെ പ്രഖ്യാപിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ അനൂപ് ഈ മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. ചെറിയ വ്യത്യാസത്തിലാണ് അന്ന് പരാജയപ്പെട്ടത്.
കോവളത്തും ഇതുപോലെ തന്നെ ഒരു സ്ഥാനാർഥിയായാണ് ബിജെപി രംഗത്തിറക്കിയത്. ജനതാദൾ ഐഎസ് ജെഡി നേതാവായ സുരേഷിനാണ് ബിജെപി ടിക്കറ്റ്. 2016ൽ 32,000 ത്തിലേറെ വോട്ട് നേടിയ സുരേഷ് ഈ മണ്ഡലത്തിൽ വ്യാപകമായ സ്വാധീനമുള്ള ആളാണ്
കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ബിജെപിയുടെ മറ്റൊരു അപ്രതീക്ഷിത നീക്കം.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും കെപിസിസി അംഗവുമായ അരുൺ രാജിന് ബിജെപി ടിക്കറ്റ് നൽകി. ചടയമംഗലം സ്വദേശിയായ അരുണിന് മണ്ഡലത്തിൽ വലിയ കുടുംബബന്ധങ്ങളും സ്വാധീനവും ഉണ്ട് .
Kerala
കൊച്ചി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞു നില്ക്കുന്ന എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം. എല്‍ദോസ് കുന്നപ്പിള്ളിയെ രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് സംസാരിച്ചു. വിമതനായി മത്സരിക്കരുതെന്നും നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നിലപാട് വ്യക്തമാക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചിരുന്നെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. പെരുമ്പാവൂര്‍ പുല്ലുവഴിയിലെയും മൂവാറ്റുപുഴ പടന്നപ്പള്ളിയിലെയും വീട്ടില്‍ എല്‍ദോസ് ഇല്ല. ഫ്രാന്‍സിസ് ജോര്‍ജ് എംപി എല്‍ദോസിനെ കാണാനായി വീട്ടില്‍ എത്തിയെങ്കിലും കാണാതെ മടങ്ങി.
തന്റെ വീട് ഇവിടെയല്ലേ ഇതുവഴി പോയപ്പോള്‍ കയറിയതാണ് എന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് എംപി മാധ്യമങ്ങളോട് പ്രതികരിച്ചത്. മത്സരിച്ചിരുന്ന സീറ്റില്‍ മറ്റൊരു സ്ഥാനാര്‍ഥി എത്തുമ്പോള്‍ ആര്‍ക്കായാലും ബുദ്ധിമുട്ട് തോന്നുമെന്നും പക്ഷേ എല്‍ദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസിന്റെ മുന്‍പന്തിയില്‍ തന്നെ ഉണ്ടാവുമെന്നും എംപി പറഞ്ഞു.
അദ്ദേഹം മത്സരിച്ചിരുന്ന സീറ്റ് അല്ലേ. പാര്‍ട്ടിയുടെ തീരുമാനം വന്നാല്‍ അത് അനുസരിച്ച് മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞല്ലോ. എല്ലാ കാര്യങ്ങളും പരിഹരിച്ച് തന്നെ മുന്നോട്ട് പോകും. അദ്ദേഹം ഇവിടെയുണ്ടോ തിരിച്ചെത്തിയോ എന്നറിയാനാണ് ഇങ്ങോട്ടേക്ക് കയറിയത്. അങ്ങനൊരു പ്രശ്നങ്ങള്‍ ഒന്നുമില്ല. വിമതനാകുമെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹം എംഎല്‍എ ആയിട്ടും ഈ മേഖലയില്‍ യുഡിഎഫിന്റെ സജീവ പ്രവര്‍ത്തകനായിട്ടും ഇരുന്നതല്ലേ എന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
എൽദോസ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു, പിന്നെ എംല്‍എ ആയി. എല്ലാ കാര്യങ്ങളിലും സജീവമായിട്ട് പോകുന്ന ആളല്ലേ. പ്രസ്ഥാനം പ്രതീക്ഷയോടെ നോക്കുന്ന ആളല്ലേ, ചെറുപ്പക്കാരനല്ലേ. നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകും. ഏത് പാര്‍ട്ടിയിലാണെങ്കിലും ഇങ്ങനെയുള്ള തീരുമാനങ്ങള്‍ വരുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടാണ്. യുഡിഎഫിന് വേണ്ടി മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ട ആളാണ്. അത് അദ്ദേഹം ചെയ്യുമെന്ന് എനിക്കും കോണ്‍ഗ്രസിനും നൂറു ശതമാനം ഉറപ്പുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നയിക്കുന്ന വൻ സംഘം നിയമസഭയിൽ ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഓരോ മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർഥികൾ ജയിച്ചു വരേണ്ടത് കേരളത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ 10 വർഷം നേരിട്ടത് ഭരണദുരന്തമാണ്. 2006ൽ വി.എസിനെ ഒരുകാരണവശാലും വിജയിപ്പിക്കരുതെന്ന് പറഞ്ഞ് ഒരുപാട് പേർ നടന്നു. അന്ന് വി.എസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ആളാണ് താൻ.
2006ൽ വി.എസിനുവേണ്ടി 11 വേദികളിൽ പ്രചാരണത്തിന് പോയി. വി.എസിനെ പോലെയും നായനാരെ പോലെയും ചങ്കുറപ്പുള്ള ഒരു നേതാക്കളും ഇന്ന് സിപിഎമ്മിൽ ഇല്ല.
എൻഡിഎയ്ക്ക് ഭരണം ലഭിച്ചില്ലെങ്കിലും 30 പേർ ഉള്ള വൻ സംഘം ഉണ്ടാകണം. രാഹുൽ ഗാന്ധി ഒരു പാരമ്പര്യം ആണെങ്കിൽ പത്മജയും ഒരു പാരമ്പര്യമാണ്. കരുണാകര പാരമ്പര്യത്തിന്റെ തുടർച്ചയാണ് താമരചിഹ്നത്തിൽ മത്സരിക്കാൻ പോകുന്നത്. അന്തസുള്ള മലയാളി ആരെന്ന് ചോദിച്ചാൽ ആദ്യം എഴുതി വയ്ക്കുന്ന പേരിൽ ലീഡർ കരുണകാരൻ ഉണ്ടാകും.
അവരെ വിജയിപ്പിച്ചു വിട്ടാൽ അത് വലിയ ഗുരുദക്ഷിണയാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിച്ചു വിജയിച്ചു വന്നിരുന്നെങ്കിൽ നമ്മുടെ കർട്ടൻ റൈസർ അതായി മാറിയേനെ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കള്ളന്മാരാണെന്ന് താൻ പറയില്ല, അത് പോലീസ് ആണ് പറയേണ്ടത്.
ശബരിമലയിൽ മോഷ്ടിക്കപ്പെട്ട സ്വർണം തിരിച്ചുകൊണ്ടുവന്ന് വയ്ക്കേടോ എന്ന് നിയമസഭയിൽ പറയാൻ ആരും ഇല്ലാതായി പോയെന്നും സുരേഷ് ഗോപി വിമർശിച്ചു.
Kerala
പെരുമ്പാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ നിരാശയും വേദനയുമുണ്ടെന്ന് സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പാർട്ടിയോട് കൂറുള്ളവനാണെന്നും പ്രതിഷേധമില്ലെന്നും എൽദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ അവസാന നിമിഷംവരെ പിന്തുണ നൽകിയെന്നും നന്ദിയുണ്ടെന്നും എൽദോസ് അറിയിച്ചു.
നാമനിർദേശപത്രിക ഉൾപ്പെടെ തയാറാക്കി വച്ചിരിക്കുകയാണെന്നും കൂടെ നിന്ന സഹപ്രവർത്തകരോട് ഉൾപ്പെടെ ചേർന്ന് അടുത്ത നടപടികൾ സ്വീകരിക്കുമെന്നും എൽദോസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു സ്ഥാനാർഥികളെകൂടി സിപിഎം പ്രഖ്യാപിച്ചു.
കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ ഡോ. പി.ജി. ജിജിയേയും കോട്ടക്കൽ നിയോജകമണ്ഡലത്തിൽ കെ. പ്രീതിയേയും തിരൂർ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി വി. അബ്ദു റഹ്മാനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചതായി സിപിഎം സംസ്ഥാനകമ്മിറ്റി അറിയിച്ചു.
Kerala
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. പുനലൂരിൽ നൗഷാദ് യൂനുസിനെയും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെയുമാണ് മുസ്ലിം ലീഗ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ നേതൃത്വത്തെ അറിയിച്ചു. നേരത്തേ ചടയമംഗലം സീറ്റ് കോൺഗ്രസിന് വിട്ടുനൽകി പുനലൂരിൽ മത്സരിക്കാനാണ് ലീഗ് തീരുമാനിച്ചിരുന്നത്.
ഏറെ ചർച്ചകൾക്കൊടുവിലാണ് ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ചേലക്കരയിൽ യുഡിഎഫ് സ്വതന്ത്രനായാണ് ശിവൻ വീട്ടിക്കുന്ന് മത്സരത്തിനിറങ്ങുന്നത്.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാര്‍ഥികളെകൂടി പ്രഖ്യാപിച്ച് ട്വന്റി20. വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മത്സരത്തിൽനിന്ന് പിന്മാറിയ നടി വീണാ നായർക്ക് പകരം നർത്തകി ആതിര ഡി. നായർ ഏറ്റുമാനൂരിൽ സ്ഥാനാർഥിയാകും.
മുവാറ്റുപുഴയിൽ സണ്ണി കടൂത്താഴെയാണ് സ്ഥാനാര്‍ഥി. കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന മില്‍വോക്കി അക്കാദമിയുടെ മാനേജിംഗ് ഡയറക്ടറാണ് സണ്ണി കടൂത്താഴെ.
നേരത്തെ ഏറ്റുമാനൂരിലേ ട്വന്റി 20 സ്ഥാനാർഥി വീണ നായർക്ക് വോട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്മാറിയിരുന്നു. ചങ്ങനാശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്.
പെരുമ്പാവൂരിലെ ട്വന്റി20 സ്ഥാനാര്‍ഥി നടി ലക്ഷ്മിപ്രിയയും മാറ്റിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ജിബി പാത്തിക്കലാണ് പുതിയ ട്വന്റി20 സ്ഥാനാര്‍ഥി.
Kerala
കൊച്ചി: പെരുമ്പാവൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ അവ്യക്തത തുടരുന്നതിനിടെ എല്‍ദോസ് കുന്നപ്പിള്ളിക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. പെരുമ്പാവൂര്‍ എല്‍ദോസ് കുന്നപ്പിള്ളിക്കൊപ്പം എന്ന ബാനര്‍ അടക്കമായാണ് കുറുപ്പുംപടിയില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
പെരുമ്പാവൂരിലെ കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിമാരും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമാരും സഹഭാരവാദികളും ജനങ്ങളും പ്രകടനത്തില്‍ പങ്കെടുത്തു. പെരുമ്പാവൂര്‍ സീറ്റ് എല്‍ദോസിന് തന്നെ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
15 വര്‍ഷക്കാലം എല്‍ഡിഎഫ് ഭരിച്ചിരുന്ന മണ്ഡലത്തെ തിരിച്ചു പിടിച്ചത് എല്‍ദോസ് ആണ്. തുടര്‍ച്ചയായി രണ്ടു ടേമില്‍ ഭരിച്ച്, പെരുമ്പാവൂരിനെ പെരുമ്പാവൂരാക്കി മാറ്റിയ ജനകീയനായ നേതാവ് എല്‍ദോസ് കുന്നപ്പിള്ളിക്ക് തന്നെ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കണമെന്നാണ് പെരുമ്പാവൂരിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആവശ്യം.
കേന്ദ്ര നേതൃത്വം ഈ വികാരം മനസിലാക്കി കുന്നപ്പിള്ളിയെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടനെ സ്ഥാനാര്‍ഥിയാക്കും എന്ന വിവരമാണ് ലഭിക്കുന്നത്.
സീറ്റ് ഉറപ്പിക്കാനായി കഴിഞ്ഞ ദിവസം എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയില്‍ എത്തിയിരുന്നു. മത്സരിച്ചാല്‍ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കോണ്‍ഗ്രസ് തന്നെ കൈവിടില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് കെട്ടിച്ചമച്ചതാണെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ലൈംഗികാതിക്രമ കേസ് ഈ മാസം 26ന് കോടതിയില്‍ പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിക്കാന്‍ കാരണമായത്.
National
ന്യൂഡൽഹി: കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. ഏതാനും മണ്ഡലങ്ങളിലെ പേരുകളിലും എംപിമാരുടെ മത്സരതാൽപര്യത്തിന്റെ കാര്യത്തിലും ഭിന്നാഭിപ്രായം രൂപപ്പെട്ടതോടെയാണു ചർച്ച നീണ്ടത്.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ വീണ്ടും അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു. കേരള നേതാക്കൾ വീണ്ടുമിരുന്നു ചർച്ച ചെയ്തശേഷം യോഗത്തിനെത്താനായിരുന്നു രാഹുലിന്റെ നിർദേശം. ഇങ്ങനെ ചർച്ചയ്ക്കുശേഷം വീണ്ടും ചേർന്ന സിഇസി യോഗം ഇന്ന് പുലർച്ചെ 2.15 വരെ നീണ്ടു.
ചർച്ച പൂർത്തിയായതോടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞദിവസം പ്രഖ്യാപിച്ച 55നു പുറമേ, 40 സീറ്റുകളുടെ കാര്യമാണ് സിഇസിയുടെ ചർച്ചയ്ക്കെത്തിയത്.
എംപിമാർ മത്സരിക്കേണ്ടെന്ന പൊതുനിലപാട് ഔദ്യോഗികമായി സ്വീകരിച്ചാൽ, കണ്ണൂരിൽ ടി. ഒ.മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനുമാണ് മുൻതൂക്കം.
Kerala
തിരുവനന്തപുരം: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അഡ്വ. നോബിൾ മാത്യുവിന്റെ സസ്പെൻഷൻ പിൻവലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് സസ്പെൻഷൻ പിൻവലിച്ചത്.
നോബിൾ മാത്യു നൽകിയ ഖേദപ്രകടനം പരിഗണിച്ചാണ് നടപടി. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോർജ് കുര്യനെ സ്ഥാനാർഥിയാക്കിയതിനെതിരെ നോബിൾ മാത്യു പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി എടുത്തത്.
പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നായിരുന്നു നോബിള്‍ മാത്യു ആരോപിച്ചത്.
Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും സീറ്റില്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങള്‍ നടത്തിയത്. പോസ്റ്റര്‍ അടിച്ചതും അതിന്റെ ഭാഗമായാണെന്നും ദീപ്തി മാധ്യമങ്ങളോട് പറഞ്ഞു.
എഐസിസി തീരുമാനം വന്നാല്‍ മാത്രമേ സ്ഥാനാര്‍ഥിത്വത്തില്‍ സ്ഥിരീകരണം നടത്താന്‍ കഴിയൂ. നേതൃത്വം മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും. ഇല്ലെങ്കിലും കുഴപ്പമില്ല. കൊച്ചിയിലെ സാഹചര്യം ഇത്തവണ യുഡിഎഫിന് അനുകൂലമാണ്. അതിനാല്‍ കൊച്ചിയില്‍ ആര് യുഡിഎഫ് സ്ഥാനാര്‍ഥിയായാലും സീറ്റ് തിരിച്ചുപിടിക്കും.
ജനങ്ങള്‍ക്കിടയില്‍ വലിയ പിന്തുണ ഇത്തവണ യുഡിഎഫിനുണ്ട്. രണ്ടാംഘട്ട പട്ടിക പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കാം. സിറ്റിംഗ് എംഎല്‍എമാര്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. എംഎല്‍എമാര്‍ ഇല്ലാത്ത മണ്ഡലങ്ങളിലും മുന്നൊരുക്കം ആവശ്യമുള്ളതിന്റെ ഭാഗമായിട്ടാണ് തയാറെടുപ്പ് നടത്തിയതെന്നും ദീപ്തി കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: മുൻ എംഎൽഎയും മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗിൽ തുടരും. പാണക്കാടെത്തി അബ്ബാസ് ശിഹാബ് തങ്ങളെയും മുനവ്വറലി തങ്ങളെയും അബ്ദുറഹ്മാൻ രണ്ടത്താണി കണ്ടു. ഇതിനു പിന്നാലെയാണു ലീഗിൽ തുടരുമെന്നു അബ്ദുറഹ്മാൻ രണ്ടത്താണി പ്രഖ്യാപിച്ചത്.
സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരമാണ് രണ്ടത്താണി പാണക്കാട് എത്തിയത്. ലീഗ് ബന്ധം ഉപേക്ഷിക്കാൻ തയാറാണെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയാറാണെന്ന് സിപിഎം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുസ്ലിംലീഗിന്റെ നിർണായകമായ നീക്കം.
താൻ പാർട്ടിയോട് എല്ലാം പറഞ്ഞു ബാക്കി പാർട്ടി തീരുമാനിക്കട്ടെ. സാദിഖലി തങ്ങൾ ചേർത്ത് പിടിക്കും എന്ന് പറഞ്ഞു. മറ്റ് പാർട്ടികൾ സ്വാഗതം ചെയ്തതിൽ സന്തോഷം ഉണ്ടെന്നും രണ്ടത്താണി പ്രതികരിച്ചു. തന്നെ പറ്റി നല്ലത് പറഞ്ഞതിന് നന്ദി. സ്ഥാനാർഥി നിർണയത്തിൽ സൂക്ഷ്മത വേണമെന്നും അബ്ദുറഹമാൻ രണ്ടത്താണി പറഞ്ഞു.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹര്‍ഷീന യുഡിഎഫിനായി പ്രചാരണ രംഗത്തിറങ്ങുന്നു. അതിന്റെ ഭാഗമായി ഹര്‍ഷീന പാണക്കാട്ടെത്തി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും കണ്ട് പിന്തുണ അറിയിച്ചു.
പോലീസ് അന്വേഷണത്തില്‍ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരും നഴ്സുമാരും കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടും ഹര്‍ഷീനയ്ക്ക് നഷ്ടപരിഹാരം നല്കാന് ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല. ഹര്ഷീനയോടൊപ്പമാണു സര്‍ക്കാരെന്ന് അവരെ കെട്ടിപ്പിടിച്ച് മന്ത്രി വീണാ ജോര്‍ജ് ആവര്‍ത്തിച്ചുവെങ്കിലും ബാക്കിയുള്ള കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്നു പറഞ്ഞ് മന്ത്രി പിന്നീട് കൈ കഴുകി.
നിരവധി തവണ സമരങ്ങള്‍ നടത്തിയിട്ടും നിവേദനങ്ങള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ ഗൗനിക്കാത്തതിലുള്ള പ്രതിഷേധമാണ് ഹര്‍ഷീനയെ പ്രചാരണരംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചത്. ശാരീരിക അവശതകള്‍ അനുഭവിക്കുന്ന ഹര്‍ഷീനയ്ക്ക് പ്രതിപക്ഷ നേതാവാണ് ചികിത്സാ സഹായം നല്‍കിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വിഷയം പരിഹരിക്കുമെന്ന് നേതാക്കള്‍ കൃത്യമായ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഹര്‍ഷീന പറഞ്ഞു.
ആദ്യഘട്ടത്തില്‍ സഹായം തേടിച്ചെന്നപ്പോള്‍ കുന്നമംഗലം എംഎല്‍എ പി.ടി. റഹീം മോശമായ രീതിയിലാണ് പെരുമാറിയതെന്നും അവര്‍ ആരോപിച്ചു.
Kerala
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടികൾക്ക് ഇന്ന് തുടക്കമാകും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ സ്ഥാനാർത്ഥികൾക്ക് ഇന്ന് മുതൽ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു തുടങ്ങാം. മാർച്ച് 23 വരെയാണ് പത്രിക സമർപ്പിക്കാനുള്ള കാലാവധി.
സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും. വൈകീട്ട് മൂന്നുമണിക്കാണ് യോഗം. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റു തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.
മാർച്ച് 16 മുതൽ മാർച്ച് 23 വരെയാണ് പത്രിക സമർപ്പണം. സൂക്ഷ്മ പരിശോധന മാർച്ച് 24ന്. പത്രിക
പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26. ഏപ്രിൽ ഒന്‍പതിനാണ് വോട്ടെടുപ്പ് മേയ് നാലിനാണ് വോട്ടെണ്ണൽ. ഇത്തവണ 4.24 ലക്ഷം പുതിയ വോട്ടർമാരാണ് കേരളത്തിൽ ആദ്യമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. സംസ്ഥാനത്താകെ 1.38 കോടി സ്ത്രീ വോട്ടർമാരാണുള്ളത്.
വിജ്ഞാപനം വന്നതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കേരളത്തിനൊപ്പം തമിഴ്നാട്ടിൽ ഏപ്രിൽ 23-നും പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലുമായി വോട്ടെടുപ്പ് നടക്കും.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ആദ്യവാരം കൊച്ചിയിലെത്തും.
സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും വികസന രേഖയുടെ പ്രകാശനവും മോദിയുടെ കൂടിക്കാഴ്ചയുടെ ഭാഗമായി നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. മാര്‍ച്ച് അഞ്ച്, ആറ് തീയതികളിലായിരിക്കും പ്രധാനമന്ത്രി കൊച്ചിയിലെത്തുക.
കേരളത്തിന്റെ ബിജെപിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നേതാക്കളുടെ ഓൺലൈൻ യോഗം നടക്കുന്നുണ്ട്. അതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുക.
ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും പ്രചാരണത്തിന് ഉള്ള തുടക്കവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ഉണ്ടാകും.
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സാമുദായിക നേതാക്കളുമായിട്ട് കൂടിക്കാഴ്ച നടത്തിയേക്കും. നേതാക്കളുമായിട്ട് പ്രത്യേകം ചർച്ച നടത്തും. കേരളത്തില്‍ ഇത്തവണ 30 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ കളക്ടർമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും യോഗം വിളിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനാണ് കളക്ടർമാരുടെയും എസ്പിമാരുടെയും പോലീസ് ആസ്ഥാനത്തെ തെരഞ്ഞെടുപ്പ് നോഡൽ ഓഫീസറുടെ ചുമതലയുള്ള എഡിജിപിയുടെയും ഓണ്‍ലൈൻ യോഗം വിളിച്ചിട്ടുള്ളത്.
ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് എന്നു നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാർശ നൽകുന്നത്.
സംസ്ഥാനത്തെ പൊതുവിലയിരുത്തൽ, ഉദ്യോഗസ്ഥരെ ലഭ്യമാക്കാനുള്ള സാഹചര്യം, സർവകലാശാലാ പരീക്ഷകൾ, പൊതു അവധികൾ, ക്രമസമാധാന പ്രശ്നം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് എത്ര ഘട്ടമായി നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശിപാർശ ചെയ്യുന്നത്.
സാധാരണയായി വിഷു, പെസഹവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ, തൃശൂർ പൂരം തുടങ്ങിയ ആഘോഷങ്ങളുടെ തീയതികൾകൂടി കണക്കിലെടുത്ത് ഇതുകൂടി ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ് തീയതിയാകും ശിപാർശ ചെയ്യുക.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് സംസ്ഥാനത്തു നടത്തിയത്. ഏതാണ്ട് ഒരു മാസത്തിനു ശേഷം മേയ് രണ്ടിനായിരുന്നു വോട്ടെണ്ണൽ.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകളുടെ പരിശോധനയ്ക്കായി സാങ്കേതിക വിദഗ്ധരും നിരീക്ഷകരും അടുത്ത ദിവസങ്ങളിൽ കേരളത്തിൽ എത്തുന്നുണ്ട്. വോട്ടിംഗ് മെഷിനുകളുടെ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇവിഎമ്മുകളുടെ പരിശോധനയ്ക്കെത്തുന്ന വിദഗ്ധർക്കുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങൾ സംസ്ഥാനത്ത് പൂർത്തിയാക്കി. മാർച്ച് രണ്ടാംവാരത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും മുന്നണി വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്നും സതീശൻ പറഞ്ഞു.
മുന്നണിയിലേയ്ക്ക് കൂടുതൽ ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും സതീശൻ കൂട്ടിച്ചേർത്തു. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതിലും വിപുലമായി ശക്തിയോടെയുഡിഎഫ് നിയമസഭതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സതീശൻ വ്യക്തമാക്കി
ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട് എല്ലാമായി എന്ന് വിചാരിക്കുന്നില്ല. മുന്നണി വിപുലീകരിക്കും. എൽഡിഎഫിൽ നിന്നും, എൻഡിഎ യിൽ നിന്നും ഇതിലൊന്നും പെടാത്തവരും മുന്നണിയിൽ ഉണ്ടാകുമെന്നും വി.ഡി. സതീശൻ കോട്ടയത്ത് പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിലേക്കു കടക്കാൻ ടീം യുഡിഎഫ്. ആദ്യഘട്ടത്തിൽ സംസ്ഥാനവ്യാപകമായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും ഒഴിവാക്കിയവരെ ഉൾപ്പെടുത്തുന്നതിനുമുള്ള നടപടികൾക്കു മുൻതൂക്കം നൽകാനാണു തീരുമാനം.
തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികളിൽ കാണാതായവരെ കണ്ടെത്തി വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ അടിയന്തരമായി ചെയ്യാൻ താഴേത്തട്ടിൽ നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം 18ന് എസ്ഐആർ നടപടി പൂർത്തിയാകുന്ന സാഹചര്യത്തിലാണിത്. കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷം വോട്ടർ പട്ടികയിൽ പേരു ചേർക്കൽ തുടരും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് വോട്ടർപട്ടിക പുതുക്കലിന്റെ ചുമതല പ്രാദേശികമായി നൽകിയിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥികളെയും നേരത്തേതന്നെ മണ്ഡലങ്ങളിൽ സജീവമാക്കാനും നീക്കം നടക്കുന്നുണ്ട്. വിജയഘടകങ്ങൾ കണക്കാക്കിയുള്ള സർവേകളുടെ കൂടി അടിസ്ഥാനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിനിർണയം ഏതാണ്ട് പൂർത്തിയായിട്ടുണ്ടെന്നാണ് ഉന്നത നേതൃത്വം നൽകുന്ന വിവരം. കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചാലുടൻ ഇത്തരം നടപടി ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാർഥികളെ നേരത്തേ കളത്തിലിറക്കിയിരുന്നു. ഇതേ മാതൃകയിൽ യുഡിഎഫ് സ്ഥാനാർഥികളെ കളത്തിലിറക്കാനാണ് ആലോചന.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ജനുവരിയിൽ തയാറാക്കാനുള്ള ശ്രമവും നടത്തും. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കാകും പ്രകടനപത്രികയിൽ മുൻതൂക്കം. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ദുരിതവും മരുന്ന്- ഉപകരണക്ഷാമവും അവസാനിപ്പിക്കാനുള്ള നടപടികളുമുണ്ടാകും. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും രോഗികളും ബന്ധുക്കളും നേരിടുന്ന ദുരിതങ്ങളും ഇടതുമുന്നണിയുടെ പരാജയത്തിന്റെ കാരണങ്ങളിൽ ഒന്നായി യുഡിഎഫ് വിലയിരുത്തുന്നുണ്ട്. എല്ലാ സർക്കാർ ആശുപത്രികളേയും രോഗീസൗഹൃദമാക്കാനുള്ള നടപടികൾക്കും സജീവ പരിഗണന നൽകും.
മുന്നണി വിപുലീകരണ ചർച്ചകളും വീണ്ടും സജീവമാക്കും. ഇടതുമുന്നണിയിലെ രണ്ടു കക്ഷികളെങ്കിലും യുഡിഎഫിന്റെ ഭാഗമാകുമെന്നാണു കരുതപ്പെടുന്നത്. എന്നാൽ കോണ്‍ഗ്രസും യുഡിഎഫും മിന്നിച്ച വിജയം നേടിയ സാഹചര്യത്തിൽ ഇവരെ യുഡിഎഫിന്റെ ഭാഗമാക്കാൻ കൂടുതൽ വിട്ടുവീഴ്ചകൾ വേണ്ടതില്ലെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും തുടർനടപടികളും ചർച്ച ചെയ്യാൻ കോണ്‍ഗ്രസ്, യുഡിഎഫ് യോഗങ്ങളും വൈകാതെ ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തന്നെയാകും യോഗങ്ങളിലേയും പ്രധാന ചർച്ചാ വിഷയം.
Kerala
തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണം കിട്ടിയാൽ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ തൃശൂർ പ്രസ്ക്ലബിന്റെ വോട്ടു വൈബ് പരിപാടിയിൽ പറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച മണ്ഡലമാണ് നേമം. ഒ. രാജഗോപാൽ ആണ് എംഎൽഎയായി തെരഞ്ഞെടുപ്പക്കെട്ടത്. എന്നാൽ 2021ൽ മന്ത്രി ശിവൻകുട്ടിയിലൂടെ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.
കുമ്മനം രാജശേഖരനായിരുന്നു 2021ൽ നേമത്തെ ബിജെപി സ്ഥാനാർഥി. കോൺഗ്രസ് നേതാവ് കെ. മുരളിധരനായിരുന്നു യുഡിഎഫ് വേണ്ടി മത്സരിച്ചത്.
രാജീവ് ചന്ദ്രശേഖർ തന്നെയായിരിക്കും നേമത്ത് മത്സരിക്കുകയെന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇന്ന് ആ റിപ്പോർട്ടുകൾ സ്ഥിരികരിച്ച് മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
National
കോൽക്കത്ത: ബിഹാറല്ല ബംഗാളെന്നും മമത ബാനർജി തന്നെ നാലാം തവണയും സംസ്ഥാനം ഭരിക്കുമെന്നും തൃണമൂൽ കോൺഗ്രസ്. ബിഹാറിന് ശേഷം ഇനി ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബംഗാൾ പിടിച്ചെടുക്കണമെന്നുമുള്ള ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ആയിരുന്നും തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം.
ബംഗാൾ ഒരിക്കലും ബിജെപിയെ അംഗീകരിക്കില്ലെന്നും പണവും കൈക്കരുത്തും കൊണ്ടുള്ള രാഷ്ട്രീയം ബംഗാളിന് വേണ്ടെന്നും തൃണമൂലിന്റെ മുതിർന്ന നേതാവ് സാഗരിക ഘോഷ് എംപി പറഞ്ഞു. ബംഗാളിന്റെ ഭാഷയെയും, പ്രതീകങ്ങളെയും സംസ്കാരത്തെയും അപമാനിച്ച ബിജെപിയോട് ജനങ്ങൾ പൊറുക്കില്ലെന്നും സാഗരിക ഘോഷ് തുറന്നടിച്ചു.
2026ലാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ബിഹാറിന്റെ അയൽ സംസ്ഥാനമായ ബംഗാൾ പിടിക്കണമെന്നാണ് ബിജെപി പ്രവർത്തകർക്ക് ലഭിച്ച നിർദേശം. ബിഹാറിലെയും ബംഗാളിലും രാഷ്ട്രീയ സമവാക്യങ്ങൾ വ്യത്യസ്തമാണ്.
ബിഹാർ വിജയം ബംഗാളിൽ ഒരു മാറ്റവുമുണ്ടാക്കില്ല. ബിജെപിയെ ബംഗാളിൽ ശത്രുവായാണ് കാണുന്നത്. ജനങ്ങളുട അനുഗ്രഹം എന്നും മമത ബാനർജിക്ക് ഒപ്പമാണ്. ദീദി നാലാം വട്ടവും ബംഗാൾ ഭരിക്കുമെന്നും തൃണമൂൽ നേതാക്കൾ തുറന്നടിച്ചു.